പശ്ചിമേഷ്യയിൽ സംഘർഷത്തിൻ്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചതോടെ, വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. പരീക്ഷ എന്ന് നടക്കുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതിനാൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും മാർക്ക് നൽകുന്നതിന് ബദൽ സംവിധാനം വേണമെന്നതടക്കമുളള ആവശ്യങ്ങളും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു. അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ സിബിഎസ്ഇക്ക് കത്ത് നൽകി.
ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഇന്നലെ വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഈ മാസം 12 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് നീട്ടിയത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് സിബിഎസ്ഇ ബോർഡിന്റെ ഈ തീരുമാനം.
പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന ടൈംടേബിൾ പ്രകാരം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയാണ് തീരുമാനം ബാധിക്കുന്നത്.
