രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. നിയമവിരുദ്ധമായാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹൈക്കോടതി ജാമ്യവേളയിൽ നടത്തിയ ‘മിനി ട്രയൽ’ നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
തന്റെ സമ്മതമില്ലാതെ പലതവണ തന്നെ ബലാത്സംഗം ചെയ്തതായും അതിജീവിത വ്യക്തമാക്കുന്നു. ഭീഷണിപ്പെടുത്തിയാണ് തന്നെ അബോർഷന് വിധേയയാക്കിയത്. രാഹുൽ ഒരു ‘സൈക്കോപാത്ത്’ ആണെന്നും, പ്രായപൂർത്തിയാകാത്ത ഇര ഉൾപ്പെടെ പത്തോളം പേരെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള രാഹുലിന് ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരായ കോടതിയുടെ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധവുമാണെന്നും ഹർജിയിൽ പറയുന്നു.
