മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു

പത്ത് ജില്ലകളെ ബന്ധിപ്പിക്കുന്ന പശ്ചിമ തീര ജലപാത ശൃംഖല നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര-മാഹി കനാലിന് കുറുകെ നിര്‍മിച്ച മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഈ ജലപാത നവ്യാനുഭവമാകും. പദ്ധതി ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡിലൂടെയുള്ള ചരക്ക് നീക്കത്തിന് മാറ്റമുണ്ടാക്കാൻ ജലപാതക്ക് കഴിയും.
ഭാവിയിൽ വിഴിഞ്ഞവുമായ ജലപാത ബന്ധിപ്പിക്കുമെന്നും പല നിലയിൽ വികസന സാധ്യതയുള്ള പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഷങ്ങളായ പരിശ്രമങ്ങൾക്കൊടുവിലാണ് വടകര–മാഹി കനാൽ നവീകരണം സാധ്യമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വടകര-മാഹി കനാലിന് കുറുകെ 17.6 കോടി രൂപ ചെലവില്‍ കോട്ടപ്പള്ളിയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽ വി രാമകൃഷ്ണൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷ്റഫ്, മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ദിൻഷ , ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദിനേശൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഒ പി ചന്ദ്രൻ, തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അദീന, മണിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ പി പ്രമീള, ഇൻലാൻ്റ് നാവിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ ആഷാ ബീഗം, ജലഗതാഗത ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഐ വി സുശീൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

വടകര-മാഹി കനാല്‍ കുറ്റ്യാടി പുഴയില്‍ ചേരുന്ന മണിയൂര്‍ പഞ്ചായത്തിലെ മൂഴിക്കലിലാണ് മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ലോക്ക് കം ബ്രിഡ്ജ് നിര്‍മിച്ചത്. വടകര-മാഹി ജലപാതയുടെ ഭാഗമായി ഇരുകരകളെ ബന്ധിപ്പിക്കുന്നതിനും കനാലില്‍ ശുദ്ധജലം നിലനിര്‍ത്തുന്നതിനും ഉപ്പുവെള്ളം കയറുന്നത് തടയാനും സഹായമാകുന്നതാണ് പുതിയ പാലം. കനാലിലൂടെ ജലയാനങ്ങൾക്ക് തടസ്സമില്ലാതെ കടന്ന് പോവുന്നതിനാവശ്യമായ രീതിയിൽ ഉയർത്തിയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 31.42 കോടി രൂപ ചെലവില്‍ തീരദേശ കപ്പല്‍ ഗതാഗത ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് മുഖേന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല.

Leave a Reply

Your email address will not be published.