സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കവെ സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിലവിൽ വന്നു. ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും. അതേസമയം ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ ഡി എം ഇ ആവശ്യപ്പെട്ട കണക്ക് വകുപ്പ് മേധാവിമാർ മേധാവിമാർ തയ്യാറായില്ല.
ശമ്പള കുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്നലെ കെ ജി എം സി ടി എ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു. സർക്കാർ നിലപാട് കടുപ്പിക്കുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് സംഘടന. അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. അതേസമയം നേരത്തെ നിശ്ചയിച്ചുറപ്പിച്ച പല ശസ്ത്രക്രിയകളും നടന്നില്ല.
സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും ഇന്ന് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ നിർണ്ണായക ചർച്ച വിജയിച്ചതിനെ തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറാൻ പി ജി ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചത്. ഡോക്ടർമാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിച്ചത്. സ്റ്റൈപ്പൻഡ് വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രധാനമായും ധാരണയായത്. ഏറെ കാലമായി ഡോക്ടർമാർ ഉന്നയിക്കുന്ന സ്റ്റൈപ്പൻഡ് കുടിശ്ശിക തീർക്കുന്നതിലും പുതുക്കിയ നിരക്ക് നടപ്പിലാക്കുന്നതിലും ഉടൻ തന്നെ രേഖാമൂലമുള്ള ഉത്തരവ് ഇറക്കാമെന്ന് വകുപ്പ് സെക്രട്ടറി ചർച്ചയിൽ അറിയിച്ചു. ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
