കോഴിക്കോട്: സംസ്ഥാനത്ത് എവിടെയും റമദാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. സംസ്ഥാനത്തെ ഖാദിമാർ സംയുക്തമായി ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.
മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ വ്രതം ആരംഭിക്കുമെന്ന് സാദിഖലി തങ്ങളും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും അറിയിച്ചു.
ശഅബാൻ 29 (ചൊവ്വ) റമദാൻ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കപ്പെട്ട വിവരം ലഭിക്കാത്തതിനാലാണ് വ്യാഴാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചതെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി എന്നിവര്‍ അറിയിച്ചു.
മാസപ്പിറവി നിരീക്ഷണത്തിനായി കോഴിക്കോട്, കടലുണ്ടി, പൊന്നാനി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
