തിരുവനന്തപുരം: എസ്ഐടി രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറണം, കേരളം വിട്ടുപോകരുത് എന്നിവ ഉൾപ്പെടെ കർശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു. ഈ മാസം 16 മുതൽ മൂന്നു ദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്നും പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പരാതിക്കാരി വാദിച്ചു. പരാതിക്കാരിയുടെ മൊഴിയിൽ നിന്ന് ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന സൂചനയുണ്ടെന്നും, എന്നാൽ നഗ്ന വീഡിയോ പകർത്തി സൂക്ഷിച്ചതെന്ന ആരോപണം സ്വതന്ത്രമായ കുറ്റമായി പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു
