നിപയെ അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

നിപ രോഗിയെ പരിചരിപ്പിക്കുന്നതിലൂടെ ഉണ്ടായ അണുബാധയും നിപയുടെ അത്യപൂര്‍വമായ സങ്കീര്‍ണതയായ ഡിലൈഡ് എന്‍സഫലിറ്റിസ് എന്ന അവസ്ഥയെയും അതിജീവിച്ച ടിറ്റോയെയും മാതാപിതാക്കളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് വീട്ടിലെത്തി സന്ദര്‍ശിച്ചു. നിപ പ്രതിരോധത്തില്‍ ടിറ്റോ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി ഓര്‍മ്മിച്ചു.

2023ല്‍ കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച മരുതൂംകരം സ്വദേശിയായ രോഗിയെ പരിചരിച്ചതിലൂടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ടിറ്റോയ്ക്ക് നിപ ബാധിച്ചത്. ടിറ്റോയില്‍ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും രോഗത്തില്‍ നിന്നും അദ്ദേഹം മോചനം നേടുകയും ചെയ്തു. എന്നാല്‍ അത്യപൂര്‍വമായി തലച്ചോറില്‍ വൈറസ് അവശേഷിക്കുകയും വീണ്ടും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡിലെയ്ഡ് എന്‍സഫലിറ്റിസ് അവസ്ഥയിലേക്ക് ടിറ്റോ നീങ്ങി. വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ നിന്നുമാണ് ടിറ്റോ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുന്നത്. 2023ല്‍ ഉണ്ടായ നിപ ബാധയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ ടിറ്റോ നല്‍കിയ വിവരങ്ങള്‍ വളരെ പ്രധാനമായിരുന്നു. അത്തരം വിവരങ്ങള്‍ കൂടി ലഭിച്ചതിനാലാണ് മരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിഞ്ഞത്.

ടിറ്റോയില്‍ ഉണ്ടായതുപോലെയുള്ള രോഗാവസ്ഥ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണ്. അവരില്‍ നിന്നും മറ്റൊരാള്‍ക്ക് രോഗം പകരുകയില്ല. രണ്ടുതവണ നിപാ രോഗത്തെ അതിജീവിച്ച ടിറ്റോ വളരെ വേഗം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു.

Leave a Reply

Your email address will not be published.