സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമായി ക്രമീകരിക്കാനുള്ള സർക്കാർ നീക്കത്തോട് അനുകൂല നിലപാടുമായി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ. സർക്കാർ പരിഗണനയിലുള്ള ഈ പരിഷ്കാരം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ചുചേർത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നതിനോട് എല്ലാ സംഘടനാ പ്രതിനിധികളും യോജിച്ചു. അത്തരമൊരു പരിഷ്കാരം നടപ്പാക്കുമ്പോൾ ആഴ്ചയിലുണ്ടാകുന്ന 7 മണിക്കൂറിന്റെ നഷ്ടം നികത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളോട് പൂർണമായി സഹകരിക്കാമെന്ന് സംഘടനാ പ്രതിനിധികൾ സർക്കാരിന് ഉറപ്പ് നൽകി.
സർക്കാർ ഓഫീസുകളുടെ പ്രവൃത്തിസമയം രാവിലെ 9-ന് ആരംഭിച്ച് വൈകിട്ട് 5.30-ന് അവസാനിപ്പിക്കുക, അല്ലെങ്കിൽ 9.30-ന് ആരംഭിച്ച് വൈകിട്ട് 5.30-ന് അവസാനിപ്പിക്കുകയും ഉച്ചഭക്ഷണ ഇടവേള അരമണിക്കൂറായി കുറയ്ക്കുകയും ചെയ്യുക എന്നീ നിർദ്ദേശങ്ങളാണ് ജീവനക്കാർ മുന്നോട്ടുവെച്ചത്. സർക്കാർ പരിഗണിക്കുന്ന പരിഷ്കാരങ്ങൾ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് ജീവനക്കാരോട് വിശദീകരിച്ചത്. ഇത്തരമൊരു പരിഷ്കാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർഷങ്ങളായുള്ളതാണെന്നും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയിട്ടുണ്ടെന്നും കെ.ആർ. ജ്യോതിലാൽ ആമുഖമായി ജീവനക്കാരെ അറിയിച്ചു.
ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോൾ ജീവനക്കാരുടെ കാഷ്വൽ അവധിയും ആർജിത അവധിയും കുറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പകരം ജീവനക്കാർക്ക് വർഷത്തിൽ 52 ദിവസം അധികമായി ജോലി ചെയ്യാതെ വീട്ടിലിരിക്കാനാകുമെന്നതാണ് പ്രത്യേകതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ 20 കാഷ്വൽ അവധികൾ വർഷങ്ങളായി ജീവനക്കാർ അനുഭവിക്കുന്നതാണെന്നും അത് നിരവധി സമരങ്ങളിലൂടെ നേടിയെടുത്തതാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൽ 8 കാഷ്വൽ അവധികൾ മാത്രമാണുള്ളതെന്നും നിലവിലെ 20 അവധികൾ 8 ആക്കി കുറയ്ക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി. അതുപോലെ ഇപ്പോൾ ലഭിക്കുന്ന ആർജിത അവധി (ഏൺഡ് ലീവ്) ഗണ്യമായി കുറയുമെന്നും ജീവനക്കാർ അറിയിച്ചു.
പരിഷ്കാരത്തോടു യോജിപ്പു ഉണ്ടെങ്കിലും അതിന്റെ മറവിൽ ആനുകൂല്യങ്ങൾ കവർന്നെടുക്കാനാവില്ലെന്ന് സംഘടനാ പ്രതിനിധികളുടെ നിലപാട് അറിയിച്ചു. ഇതൊരു പ്രാഥമിക ചർച്ച മാത്രമാണെന്നും വിശദമായ ചർച്ച പിന്നീട് നടത്തുമെന്നും യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
അതേസമയം പ്രവൃത്തിദിനം അഞ്ചാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാർ ഡോക്ടർമാരുടെ പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജുകളിൽ ഇപ്പോൾത്തന്നെ ശനിയാഴ്ചകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൈകാര്യം ചെയ്യാനുള്ള മനുഷ്യശേഷി ഇപ്പോൾത്തന്നെ ആരോഗ്യവകുപ്പിനില്ല. പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കുമ്പോൾ ശനിയാഴ്ചയിലെ തിരക്ക് വെള്ളിയാഴ്ചയിലേക്ക് മാറും. അത്രയും രോഗികളെ കൈകാര്യം ചെയ്യാൻ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും സാധിക്കാതെ വരും. ആരോഗ്യവകുപ്പ് ഒരു അവശ്യ സർവീസായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് കോമ്പൻസേറ്ററി ലീവ് അനുവദിക്കാനുള്ള സംവിധാനമുണ്ടാകണമെന്ന് അവർ നിർദ്ദേശിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാരുടെ പ്രശ്നങ്ങൾ വ്യത്യസ്തമായതിനാൽ പുതിയ പരിഷ്കാരം നടപ്പാക്കുന്നതിനു മുൻപ് അവരുമായി പ്രത്യേകം ചർച്ച വേണമെന്ന് അവർ ആവശ്യപ്പെട്ടു. പരിഷ്കരണത്തോടു യോജിപ്പാണെങ്കിലും കേന്ദ്ര സർക്കാർ മാതൃകയിൽ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയമുണ്ടെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇർഷാദ് പറഞ്ഞു. അത്തരമൊരു രഹസ്യ അജണ്ട അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.







