ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലിൽ അണ്ടർപാസ് നിർമ്മിക്കാത്തതിനെതിരെ കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. നടാൽ ഒ.കെ.യു.പി സ്കൂളിന് സമീപം അടിപ്പാത നിർമ്മിക്കുമെന്ന ദേശീയപാത അധികൃതരുടെ ഉറപ്പ് ലംഘിച്ചതായി ആരോപിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
ജില്ലയിൽ സ്വകാര്യ ബസുകൾ പൂർണമായും സർവീസ് നിർത്തിയതോടെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. കണ്ണൂർ–തലശേരി, തലശേരി–പാനൂർ, തളിപ്പറമ്പ്–കണ്ണൂർ, പയ്യന്നൂർ–തളിപ്പറമ്പ് തുടങ്ങിയ പ്രധാന റൂട്ടുകളിൽ സർവീസുകൾ മുടങ്ങി. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തിയെങ്കിലും അത് താത്കാലിക ആശ്വാസമായി മാത്രം.
അണ്ടർപാസ് ഇല്ലെങ്കിൽ ബസുകൾക്ക് ഏകദേശം 7 കിലോമീറ്റർ അധികം ചുറ്റി സഞ്ചരിക്കേണ്ടിവരുമെന്നും ഇന്ധനച്ചെലവ് കുത്തനെ ഉയരുമെന്നും ബസുടമകൾ പറയുന്നു. സർവീസ് റോഡുകളുടെ വീതിയും ഉയരവും കുറവാണെന്നും വലിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.







