ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഇതിനിടെ ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷ നാളെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതിയെ ബസിൽ എത്തിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
കഴിഞ്ഞ 29-നാണ് ഷിംജിത സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. അതിന് മുൻപ്, 27-ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയിരുന്നു. പ്രാഥമിക അന്വേഷണഘട്ടം പൂർത്തിയായിട്ടില്ലെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കെ പൊലീസ് കസ്റ്റഡി അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ്. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിന് ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം ഉണ്ടാകുക എന്നാണു സൂചന.
പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലങ്ങളും അന്വേഷണത്തിൽ നിർണായകമാകും. ഷിംജിത ഉദ്ദേശപൂർവ്വം വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണ് ദീപകിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വാദം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.






