അഹമ്മദബാദ് നഗരത്തിലെ തെരുവ് നായ ശല്യം കുറയ്ക്കുന്നതിനും രോഗം ബാധിച്ചതും അക്രമാസക്തവുമായ നായ്ക്കളെ പാർപ്പിക്കുന്നതിനുമായി പുതിയ ഏജൻസികളെ നിയമിക്കാൻ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. ഇതിനു വേണ്ടി എഎംസിയുടെ ന്യൂസൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ടെണ്ടർ ക്ഷണിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നായകളിൽ നിന്നുള്ള ആക്രമണങ്ങൾ കുറയ്ക്കുന്നതിനുമാണ് എഎംസി ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്. ടെണ്ടർ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി പദ്ധതി നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അക്രമാസക്തരായ നായ്ക്കളെ പിടികൂടുക, അവയ്ക്ക് വന്ധ്യംകരണവും ചികിത്സയും ഉറപ്പാക്കുക എന്നിവയാണ് പുതിയ ഏജൻസിയുടെ പ്രധാന ചുമതലകൾ.
സാധാരണ ഗതിയിൽ പിടികൂടുന്ന ഓരോ നായ്ക്കുട്ടിക്കും 200 രൂപയും, അക്രമാസക്തമായതോ രോഗബാധിതമായതോ ആയ നായ്ക്കൾക്ക് 300 രൂപ വീതവുമാണ് ഏജൻസിക്ക് പ്രതിഫലമായി നൽകുക. കൂടാതെ വിവിഐപി സന്ദർശന വേളകളിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി ഒരു ഷിഫ്റ്റിന് 8,000 രൂപ എന്ന നിരക്കിലും ഏജൻസിക്ക് തുക ലഭിക്കും. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം പിടിച്ചെടുത്ത സ്ഥലങ്ങളിൽ തന്നെ തിരികെ വിടും. എന്നാൽ പേവിഷ ബാധയോ മറ്റ് സാംക്രമിക രോഗങ്ങളോ ഉള്ള നായ്ക്കളെ പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിച്ച് പരിരക്ഷിക്കും. ഷെൽട്ടറുകളിലെ നായ്ക്കളുടെ ഭക്ഷണം, സംരക്ഷണം, നിരീക്ഷണം എന്നിവയും ഏജൻസിയുടെ ഉത്തരവാദിത്തമായിരിക്കും.







