തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, വിദ്യാർഥികളുടെ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ പഠിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 വർഷം ഒരു പുസ്തകം പഠിപ്പിക്കുന്നത് ശരിയല്ലെന്നും ഗുണനിലവാരത്തിലാണ് സർക്കാർ വിശ്വസിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും സിലബസിലുള്ള മാറ്റമെന്നും ഇതിനായി ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കരിക്കുലം കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. സിലബസ് വെട്ടി കുറയ്ക്കൽ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. ആവർത്തനം ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷം പത്താംക്ലാസിലെ സിലബസ് 25 ശതമാനം കുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അതിനാൽ പഠനഭാരം കുറക്കാനാണ് 25 ശതമാനം സിലബസ് കുറക്കുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.






