അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു

അടുത്ത അധ്യയന വർഷം മുതൽ കേരളത്തിലെ പത്താം ക്ലാസിലെ സിലബസിൽ 25 ശതമാനം കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. പത്താം ക്ലാസിൽ പാഠഭാഗങ്ങൾ കൂടുതലാണെന്ന വിദ്യാർത്ഥികളുടെ ദീർഘകാലത്തെ പരാതി പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിലെ പഠനഭാരം കുറയ്ക്കുന്നതിനായി സിലബസിന്റെ 25 ശതമാനത്തോളം ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

പഠനഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാർഥികൾ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു. കുട്ടികളുടെ ഈ ആവശ്യം ഗൗരവമായി പരിഗണിച്ച സർക്കാർ, സിലബസ് പരിഷ്കരിക്കാനുള്ള നിർദ്ദേശത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം തേടുകയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തു. അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ ഈ മാറ്റങ്ങൾ നിലവിൽ വരും.

സിലബസിന്റെ വലിപ്പം കുറയുമെങ്കിലും പാഠഭാഗങ്ങളുടെ ഗുണനിലവാരത്തിലോ അടിസ്ഥാനപരമായ ഉള്ളടക്കത്തിലോ മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. പഠനത്തിന്റെ കാതൽ ചോർന്നുപോകാതെ തന്നെ വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നതാണ് ഇത്തരമൊരു നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published.