താമരശ്ശേരി ചുരത്തിൽ ജനുവരി 22, 23 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഏഴാം വളവിന് മുകൾഭാഗം മുതൽ ലക്കിടി വരെയുള്ള റോഡിലെ അറ്റകുറ്റപ്പണികൾക്കും, ഹെയർപിൻ വളവുകൾ വീതികൂട്ടുന്നതിനായി മുറിച്ചിട്ട മരങ്ങൾ ആറാം വളവിൽ നിന്നും ലോറിയിലേക്ക് മാറ്റിക്കയറ്റുന്നതിനുമായാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ പകൽ സമയത്ത് മൾട്ടി ആക്സിൽ ചരക്കുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ചുരത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇത്തരം വാഹനങ്ങൾ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പോലീസ്-റവന്യൂ അധികൃതർക്ക് കത്ത് നൽകി. ഗതാഗത ക്രമീകരണം ഫലപ്രദമായില്ലെങ്കിൽ ചുരത്തിൽ രൂക്ഷമായ കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഒമ്പതാം വളവിനു മുകളിൽ പാറയിടിച്ചിലുണ്ടായ ഭാഗത്തെ സുരക്ഷാ ജോലികളും എട്ട്, ഒൻപത് വളവുകളിലെ അറ്റകുറ്റപ്പണികളുമാണ് പ്രധാനമായും നടക്കാനുള്ളത്. ജനുവരി അഞ്ചിന് ഒന്നാം വളവ് മുതൽ ഏഴാം വളവ് വരെ ഭാഗികമായി അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും പലയിടങ്ങളിലും റോഡ് ഇപ്പോഴും തകർന്ന നിലയിലാണ്. പാറയിടിച്ചിൽ തടയാൻ പ്രത്യേക നെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി തുരങ്കപാതാ നിർമ്മാണം ഏറ്റെടുത്ത ദിലീപ് ബിൽഡ് കോൺ കമ്പനി ഉടൻ ആരംഭിക്കും. നേരത്തെ ഗതാഗതനിയന്ത്രണം ലംഘിച്ച് ഭാരവാഹനങ്ങൾ എത്തിയത് ജോലികൾക്ക് തടസ്സമുണ്ടാക്കിയ സാഹചര്യത്തിൽ, ഇത്തവണ കർശന നടപടികൾ ഉറപ്പാക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ ക്രെയിൻ സർവീസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചുരത്തിൽ ഉറപ്പുവരുത്തും.







