തിക്കോടി ഫിഷ്‌ലാന്റിംഗ് സെൻ്റര്‍, 5.27 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതി കാക്കുന്നു

തിക്കോടി ഫിഷ് ലാന്റിംഗ് സെന്ററിന്റെ പുനരുദ്ധാരണത്തിനായി 527 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി കാക്കുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില്‍ പെടുത്തി തിക്കോടി ഫിഷ്‌ലാന്റിംഗ് സെന്റര്‍ പുനരുദ്ധരിക്കുന്നതിനുളള പദ്ധതി സംസ്ഥാന ഹാര്‍ബര്‍ വകുപ്പാണ് തയ്യാറാക്കിയത്. പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കുന്നതിന് മുന്നോടിയായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനിയറിംഗ് ഫോര്‍ ഫഷറീസ് ടെക്‌നിക്കല്‍ വിങ്ങ് 2023 ഒക്ടോബര്‍ 13ന് തിക്കോടി ഫിഷ്‌ലാന്റിംഗ് സെൻ്റര്‍ സന്ദര്‍ശിച്ചിരുന്നു. നിലവില്‍ തിക്കോടി ഫിഷ്‌ലാന്റിംഗ് സെന്ററിന്റെ തെക്ക് ഭാഗത്ത് 200 മീറ്റര്‍ നീളത്തില്‍ ഗ്രോയിന്‍ (പുലിമുട്ട്) നിര്‍മ്മിച്ചിട്ടുണ്ട്. വടക്കു ഭാഗത്ത് കൂടി 120 മീറ്റര്‍ നീളത്തില്‍ ചെറു പുലിമുട്ട് നിര്‍മ്മിച്ചാലെ മല്‍സ്യ ബന്ധന വളളങ്ങള്‍ സുരക്ഷിതമായി നങ്കൂരമിടാന്‍ കഴിയുകയുളളു. വടക്കു ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ ശാസ്ത്രീയ പഠനം വേണമെന്നാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനിയറിംങ്ങ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് കൂടി ഉണ്ടെങ്കില്‍ മാത്രമേ തിക്കോടി ഫിഷ്‌ലാന്റിംഗ് സെന്റിന് ഭരണാനുമതി ലഭിക്കുകയുള്ളൂ.

തിക്കോടി കോടിക്കല്‍ കടല്‍ത്തീരത്ത് മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനായി അന്വേഷണ-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 88.10 ലക്ഷം രൂപയുടെ ഭരണാനുമതി 2017 മാര്‍ച്ച് 31ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പൂര്‍ത്തികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2022 ജനുവരി നാലിന് ഫിഷറീസ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഹാര്‍ബര്‍ നിര്‍മ്മാണത്തിനായുള്ള അന്വേഷണ-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ തുടരേണ്ടതില്ലായെന്നും നിലവില്‍ നടന്നുവരുന്ന അന്വേഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും നിര്‍ദ്ദേശം ലഭിച്ചു. ഇതിനെ തുടര്‍ന്ന് പുതിയ ഹാര്‍ബര്‍ നിര്‍മ്മാണത്തിനായുള്ള എല്ലാ അന്വേഷണ-ഗവേഷണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. പിന്നീട് 2024 ഏപ്രില്‍ രണ്ടിന് ഫിഷറീസ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാന പ്രകാരം പൊഴിയൂര്‍, കൈപമംഗലം-വലപ്പാട്, അജാനൂര്‍ എന്നീ ഹാര്‍ബറുകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്താന്‍ അനുമതി നല്‍കിയത്. തിക്കോടിയുടെ വികസനത്തിനായുള്ള പ്രൊപ്പോസല്‍ പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന (പി എം എം എസ് വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും, മാതൃകാ പഠനം (മോഡല്‍ സ്റ്റഡി) ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി അംഗീകരിച്ചിട്ടില്ല.

തിക്കോടി ഫിഷ് ലാന്റിംങ്ങ് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി പി ആര്‍) സമര്‍പ്പിക്കുന്നതിനായി അന്വേഷണ-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നടത്തുകയും തുടര്‍ന്ന് അംഗീകൃത ഏജന്‍സികള്‍ മുഖേന മാതൃകാ പഠനം നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കൂടാതെ സംസ്ഥാനത്ത് നിന്ന് സമര്‍പ്പിച്ച പി എം എം എസ് വൈ പദ്ധതികളില്‍ പ്രാഥമിക പരിഗണന ലഭിച്ചത് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പദ്ധതിക്കാണ്. മറ്റ് പദ്ധതികളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. തിക്കോടി ഫിഷ്‌ലാന്റിംങ്ങ് സെന്ററിന് അനുമതി ലഭിക്കണമെങ്കില്‍ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ആവശ്യമാണ്. ആതിനാല്‍ ഇതിനുളള അടിയന്തിര നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.

തിക്കോടി ചെറു മല്‍സ്യ ബന്ധന തുറമുഖത്തിന്റെ(ഫിഷ് ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഒരു ഏക്രയോളം സ്ഥലം ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് ഇവിടെ ഏറ്റെടുത്തിട്ടുണ്ട്. തിക്കോടി മേഖലയിലെ മല്‍സ്യ തൊഴിലാളികള്‍ അവരുടെ വളളങ്ങളും തോണികളും അടുപ്പിക്കുന്നത് ഇവിടെയാണ്. ഇവിടെ ലേലപ്പുര, ശൗചാലയം, ചുറ്റുമതില്‍, ഗെയിറ്റ്, പാര്‍ക്കിംഗ് ഏരിയ, നിലവിലുള്ള റോഡിന്റെ പുനരുദ്ധാരണം, വല റിപ്പെയറിംഗ് ഷെഡ്, 120 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് (ഗ്രോയിന്‍), ശുദ്ധ ജല സംവിധാനം, വൈദ്യുതി വെളിച്ചം, സോളാര്‍ ലൈറ്റ്, നിലവിലുളള പുലിമുട്ട് ബലപ്പെടുത്തല്‍, എന്നിവ വേണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പ് മണ്ണ് പരിശോധനയും വേണം. ഇതിനെല്ലാം കൂടിയാണ് 527 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എം.എസ്.രാഗേഷ് പറഞ്ഞു.

തിക്കോടിയില്‍ ആധുനിക സജ്ജീകരണങ്ങളോടെ ഫിഷ് ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്യമായാല്‍ നാല് മല്‍സ്യ ഗ്രാമങ്ങളിലെ മത്സ്യ തൊഴിലാളികള്‍ക്കും അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയോജനപ്പെടും. 200 ലധികം വള്ളങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഈ ഫിഷ്‌ലാന്റിംഗ് സെന്റര്‍ അത്താണിയാകും. ഒട്ടനവധി തൊഴിലവസരങ്ങളും ഉണ്ടാകും. പയ്യോളിയിലും ഫിഷ് ലാന്റിംഗ് സെന്ററിന്റെ പദ്ധതിയുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

ദീപക്കിൻ്റ ആത്മഹത്യ ; ഷിംജിത അറസ്റ്റിൽ

Latest from Local News

മണമൽ അണ്ടർപാസ് അനുവദിക്കണമെന്ന് എം.പി

മണമൽ അണ്ടർപാസ് അനുവദിക്കണമെന്ന് എം.പി. നഗരസഭാ കൗൺസിലർമാരുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെയും ആവശ്യത്തെ തുടർന്ന് ഷാഫി പറമ്പിൽ എം.പിയും ദേശീയപാതാ ഉദ്യോഗസ്ഥരും

സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിൻ്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു

സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിൻ്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു. ദീപക്കിൻ്റെ വിയോഗത്തിൽ

ത്രിദിന ഉറുദു ദേശീയ സെമിനാർ ആരംഭിച്ചു

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഉറുദുവിഭാഗം ‘ഉറുദു ഭാഷയുടെയും സാഹിത്യത്തിന്റെയും പുതിയ പ്രവണതകൾ’എന്ന വിഷയത്തിൽ ത്രിദിന ദേശീയ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.