ദേശീയപാതകളിൽ ടോൾ നൽകാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രംഗത്ത്. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC), ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, നാഷണൽ പെർമിറ്റ് എന്നിവ നൽകുന്നത് തടയുന്ന നിയമഭേദഗതി പുറത്തിറക്കി. 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് ഭേദഗതി ചെയ്തുകൊണ്ട് ‘സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 2026’ ചൊവ്വാഴ്ച വിജ്ഞാപനം ചെയ്തു.
ഭേദഗതി പ്രകാരം ‘അടയ്ക്കാത്ത ടോൾ’ എന്നതിന് വ്യക്തമായ നിർവചനം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ടോൾ കളക്ഷൻ സിസ്റ്റം വഴി ഒരു വാഹനത്തിന്റെ യാത്ര രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ദേശീയപാതയിലെ ടോൾ ഈടാക്കാൻ കഴിയാത്ത പക്ഷം അത് കുടിശ്ശികയായി കണക്കാക്കും. ഭാവിയിൽ നടപ്പിലാക്കാനിരിക്കുന്ന ‘മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ’ ടോൾ സംവിധാനത്തിന്റെ ആദ്യഘട്ട നടപടിയാണിതെന്ന് ഉപരിതല ഗതാഗത വകുപ്പ് വ്യക്തമാക്കി. ടോൾ പ്ലാസകളിൽ ബാരിക്കേഡുകൾ ഇല്ലാതെ തന്നെ വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന സംവിധാനമാണ് ഇത്.
പുതിയ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ വാഹനത്തിന് ടോൾ കുടിശ്ശിക ഉണ്ടായിരിക്കരുതെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനോ ആവശ്യമായ എൻഒസി ലഭിക്കാൻ നിലവിലുള്ള എല്ലാ ടോൾ കുടിശ്ശികകളും തീർപ്പാക്കണം. എൻഒസിക്കായി സമർപ്പിക്കുന്ന ‘ഫോം 28’-ലും ഭേദഗതി വരുത്തിയിട്ടുണ്ട്. വാഹനത്തിന് കുടിശ്ശികയുണ്ടോ എന്നത് ഫോമിൽ തന്നെ വ്യക്തമാക്കേണ്ടതായിരിക്കും. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഫോം ഓൺലൈൻ പോർട്ടൽ വഴി ഇലക്ട്രോണിക്കായി സമർപ്പിക്കാനും സൗകര്യമുണ്ടാകും.







