സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പിലാക്കിയ മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ ജീവനക്കാർ, സർവീസ്–കുടുംബ പെൻഷൻകാർ, സർവകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും പെൻഷൻകാറും അവരുടെ ആശ്രിതരുമുൾപ്പെടെ നിലവിലുള്ള മുഴുവൻ അംഗങ്ങളും പുതുക്കിയ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പുതുക്കിയ പദ്ധതിയിൽ വാർഷികമായി അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നു. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്നുലക്ഷം രൂപയിൽ നിന്നു അഞ്ചുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 687 രൂപ പ്രീമിയമായി അടച്ചാൽ മതിയാകും. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രീമിയമായി ഒരു വർഷം ആകെ 8,244 രൂപ മാത്രമാണ് നൽകേണ്ടത്. പദ്ധതിയുടെ നിർവഹണ ചുമതല ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ്.
ദേശീയതലത്തിൽ അംഗീകരിച്ച ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ആശുപത്രികളുടെ സേവനം പദ്ധതിയിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. എംപാനൽ ചെയ്ത ആശുപത്രികളിൽ എല്ലാം ക്യാഷ്‌ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കൽ, സർജിക്കൽ പാക്കേജുകൾ ഉൾപ്പെടെ 2,516 പാക്കേജുകളാണ് പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് 1,920 പാക്കേജുകളായിരുന്നു ഉണ്ടായിരുന്നത്.
കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുന്നതിനൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനൽ ചെയ്യുന്നതിനുള്ള വ്യവസ്ഥയും പുതുക്കിയ കരാറിൽ ഉൾപ്പെടുത്തി. പ്രതിദിനം 5,000 രൂപവരെ മുറിവാടക നിശ്ചയിച്ചിട്ടുണ്ടെന്നും സർക്കാർ പേ വാർഡ് മുറിവാടക പ്രതിദിനം 2,000 രൂപവരെയാക്കിയതായും മന്ത്രി അറിയിച്ചു. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ മെഡിസെപ് പദ്ധതി







