ശബരിമല സ്വര്‍ണക്കൊള്ള കേസ്: മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക റെയ്ഡ് ആരംഭിച്ചു. കേസിലെ മുഴുവന്‍ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ ഇഡി സംഘം പരിശോധന നടത്തുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, എ. പത്മകുമാര്‍, എന്‍. വാസു എന്നിവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരുടെ സ്ഥാപനങ്ങളിലുമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘം എത്തി പരിശോധന ആരംഭിച്ചു.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനത്തിലും ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെ വീട്ടിലും റെയ്ഡ് പുരോഗമിക്കുകയാണ്. ബെംഗളൂരുവിലെ ഗോവര്‍ധന്റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ശ്രീറാംപുരത്തെ വീട്ടിലും ഇഡി പരിശോധന തുടരുന്നു.

മുരാരി ബാബുവിന്റെ കോട്ടയം വസതിയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എന്‍. വാസുവിന്റെ പേട്ടയിലെ വീട്ടിലും എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് റെയ്ഡ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്. കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, എസ്. ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. നിലവില്‍ തന്ത്രി കണ്ഠര്‍ രാജീവരുടെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിട്ടില്ല.

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി അന്വേഷിക്കുന്നതിനിടെയാണ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്നതാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published.