സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രി നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്ന സ്കൂളുകൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പും അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയും നൽകും. സ്കൂളുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്താനും കുട്ടികളുടെ സർവ്വതോമുഖമായ പുരോഗതി ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പുരസ്കാരം ഏർപ്പെടുത്തുന്നത്.
അക്കാദമിക് പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന നിരവധി പദ്ധതികളും മന്ത്രി വിശദീകരിച്ചു. സ്കൂൾ അവധിക്കാലത്ത് സാധാരണ ക്ലാസുകൾ അനുവദിക്കില്ലെന്നും, പകരം കുട്ടികളുടെ കലാ-കായിക നൈപുണ്യങ്ങൾ വികസിപ്പിക്കാനുള്ള പരിശീലനങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കളിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ‘നാരങ്ങാമിഠായി’, ഡിജിറ്റൽ അടിമത്തം ഇല്ലാതാക്കാനുള്ള ബോധവൽക്കരണം, ശകാരരഹിത വാരം എന്നിങ്ങനെ ആറിനം പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. കായിക അധ്യാപകരുടെ കുറവ് നികത്താനും മൈതാനങ്ങൾ സംരക്ഷിക്കാനും സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.







