64ാമത് കേരള സ്കൂൾ കലോത്സവം തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.
ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കല്ലല്ല. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
