കൊച്ചി: മകരവിളക്കിനു മുന്നോടിയായി ശബരിമലയിലും തീർഥാടനപാതയിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശനനിർദേശം.
14-ന് രാവിലെ 10- നുശേഷം നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും 11-നുശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്കും തീർഥാടകരെ അനുവദിക്കില്ല. തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിനും ശുചീകരണത്തിനുമായി ഉച്ചയ്ക്ക് 12 മുതൽ സന്നിധാനത്ത് കർശനനിയന്ത്രണമുണ്ടാകും.
വൈകീട്ട് ആറുമുതൽ ഏഴുവരെ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമുണ്ടാകും. ഓരോ സ്ഥാപനത്തിൽനിന്നും രണ്ട് അക്രഡിറ്റഡ് ജീവനക്കാർക്ക് മാത്രമായിരിക്കും അനുമതി. ക്ഷേത്രപരിസരത്ത് ട്രൈപോഡും കേബിളും അനുവദിക്കില്ല. തീർഥാടകരുടെ വേഗത്തിലുള്ള മടക്കയാത്രയ്ക്കായി പമ്പാ ഹിൽടോപ്പിൽ ആവശ്യമെങ്കിൽ പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും നിർദേശമുണ്ട്.







