കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും. ആ രീതിയിലാണ് പ്ലാൻചെയ്യുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. ഞായറാഴ്ച ടോൾപിരിവ് സംബന്ധിച്ച് കളക്ടർ, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് കത്തുനൽകും.
ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസെടുത്താൽ ഒരുമാസത്തേക്ക് എത്രതവണ വേണമെങ്കിലും യാത്രനടത്താം. വാണിജ്യവാഹനങ്ങൾ അല്ലാത്തവയ്ക്ക് മാത്രമാണ് ഈ ഇളവ്. 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന വാഹന ഉടമകൾ ആധാർകാർഡുമായി വന്നാൽ ടോൾപ്ലാസയുടെ കൗണ്ടറിൽനിന്ന് പാസ് ലഭിക്കും. പാസ് എല്ലാമാസവും പുതുക്കണം.
ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ടോൾപിരിവിൽ കൂടുതൽ ഇളവുകളുള്ളത്. മൂവായിരം രൂപയുടെ വാർഷികപാസിന് ഇരുനൂറുതവണ യാത്രചെയ്യാം. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത ഫാസ്ടാഗുള്ള നാഷണൽ പെർമിറ്റ് ഒഴികെയുള്ള വാണിജ്യവാഹനങ്ങൾക്ക് അൻപതുശതമാനം ഇളവുണ്ട്. സ്വകാര്യവാഹനങ്ങൾക്കുള്ള ഫാസ്ടാഗ് rajmargyatra എന്ന ആപ്പിൽ ലഭ്യമാണ്. ഫാസ്ടാഗില്ലെങ്കിൽ കൂടുതൽ അടയ്ക്കണം.







