മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു മാധവ് ഗാഡ്ഗില്‍. ജൈവവൈവിധ്യ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു.
പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ഗാഡ്ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. അവഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ഗാഡ്ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അംഗമായിരുന്നു.







