കൊയിലാണ്ടിയില്‍ പ്രവീണ്‍, ബാലുശ്ശേരി വി.ടി.സൂരജ്, പേരാമ്പ്ര ടി.ടി.ഇസ്മയില്‍ …. യു ഡി എഫ് സാധ്യതാ പട്ടിക

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാവുന്നു. നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് യു ഡി എഫ് നേതൃത്വം കരുതുന്നു. അതുകൊണ്ടു തന്നെ ഓരോ മണ്ഡലത്തിലും ഒറ്റ പേരിലേക്ക് സ്ഥാനാർത്ഥി പട്ടിക ചുരുക്കാനാണ് ശ്രമം. കുടുതല്‍ പേരെ പരിഗണിക്കുമ്പോഴാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി പ്രശ്‌നങ്ങള്‍ രൂപപ്പെടുക.

ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കൊയിലാണ്ടിയില്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. തുടര്‍ ദിവസങ്ങളില്‍ കൊയിലാണ്ടി കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തനം തുടങ്ങും. മുസ്ലിംലീഗിന്റെ മണ്ഡലമായ തിരുവമ്പാടിയില്‍ സി എം പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണിന്റെ പേര് പരിഗണിക്കപ്പെടുന്നുണ്ട്. സി.പി. ജോണിനോട് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിനും പൊതുവില്‍ താത്പര്യമുണ്ട്. സി.പി. ജോണിനെ നിയമസഭയില്‍ കൊണ്ടുവരണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ തിരുവമ്പാടിയിലായിരിക്കും സി.പി. ജോണിനെ കൂടുതലായി പരിഗണിക്കുക. അതല്ലെങ്കില്‍ മലപ്പുറം ജില്ലയിലെ ഉറച്ച ലീഗ് സീറ്റുകള്‍ നല്‍കാനും അവര്‍ തയ്യാറായേക്കും. യു ഡി എഫ് അധികാരത്തില്‍ വന്നാൽ സി പി ജോണ്‍ മന്ത്രിയാകുമെന്ന് ഉറപ്പാണ്.
നാദാപുരം നിയമസഭാമണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്തിന്റെ പേരാണ് പരിഗണനയിലുളളത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും നാദാപുരത്ത് കേട്ടിരുന്നെങ്കിലും അദ്ദേഹം മത്സരിക്കാന്‍ താല്‍പ്പര്യം കാട്ടിയിട്ടില്ല.

ബാലുശ്ശേരിയില്‍ കെ.എസ്.യു ജില്ലാപ്രസിഡന്റ് വി.ടി. സൂരജിനാണ് മുന്‍ഗണന. പേരാമ്പ്രയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍ മത്സരിച്ചേക്കും. ഇസ്മയില്‍ ഇല്ലെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച സി.എച്ച്. ഇബ്രാഹിം തന്നെ വന്നേക്കും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, ബാലുശ്ശേരി, കോഴിക്കോട് സൗത്ത് എന്നീ നിയമസഭാമണ്ഡലങ്ങളില്‍ ജയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് കോഴിക്കോട് നോര്‍ത്തില്‍ കൂടുതല്‍ വോട്ടു ലഭിച്ചതെങ്കിലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ആ മണ്ഡലവും പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം യുഡിഎഫിനുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ജയന്ത്, വിദ്യാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ മത്സര രംഗത്തിറങ്ങിയേക്കും. കോഴിക്കോട് നോര്‍ത്തില്‍ കെ. ജയന്ത്, എലത്തൂരില്‍ വിദ്യാബാലകൃഷ്ണന്‍, ബേപ്പൂരില്‍ പി.വി. അന്‍വര്‍ അല്ലെങ്കില്‍ ആദം മുല്‍സി, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള, വടകരയില്‍ കെ.കെ.രമ എന്നിവരായിരിക്കും മത്സരിക്കുക.

Leave a Reply

Your email address will not be published.