പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍…

ഡിസംബര്‍ 11ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്താണ് ആദ്യം എത്തേണ്ടത്. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം. രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്തെത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ടുവിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും.

മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയാന്‍ പാടില്ല. ഇടത് ചൂണ്ടുവിരല്‍ ഇല്ലെങ്കില്‍ സമ്മതിദായകന്റെ ഇടത് കൈയിലെ നടുവിരലില്‍ പോളിങ് ഓഫീസര്‍ മഷി അടയാളം പതിക്കും. ഇടത് കൈയില്ലാത്തവരാണെങ്കില്‍ വലതുകൈയിലെ ചൂണ്ടുവിരലില്‍ മഷികൊണ്ട് അടയാളപ്പെടുത്തും. തുടര്‍ന്ന് സമ്മതിദായകന് പോളിങ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.
വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിങ് ഓഫീസര്‍ വോട്ടിങ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് വോട്ട് ചെയ്യാന്‍ സമ്മതിദായകനെ അനുവദിക്കും. വോട്ട് ചെയ്യാന്‍ പാകത്തില്‍ വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്വിച്ച് പോളിങ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാവും.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ട് വീതമാണ് രേഖപ്പെടുത്താനാവുക. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ് സജ്ജീകരിക്കുന്നത്. വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം. ഈ സമയത്ത് ചെറിയ ബീപ്പ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥി ബട്ടണിന് നേരെയുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് പ്രകാശിക്കുകയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിന്‍േറത് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിന്‍േറത് ആകാശനീല നിറത്തിലുമായിരിക്കും. മൂന്നിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കാം.
വോട്ട് ചെയ്യുന്നതില്‍ രഹസ്യ സ്വഭാവം ഓരോ വോട്ടറും കാത്തുസൂക്ഷിക്കണം. വോട്ടിങ് നടപടിക്രമത്തെക്കുറിച്ച് ഒരു വോട്ടര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ സംശയം തോന്നുകയോ ചെയ്താല്‍ പോളിങ് ഉദ്യോഗസ്ഥരുമായി അക്കാര്യം പങ്കുവെക്കാം. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍, അടുത്ത വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍ കമ്പാര്‍ട്ടുമെന്റില്‍നിന്ന് മാറിനില്‍ക്കണം.
നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് വരിയില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.

നോട്ട ഇല്ല; എന്‍ഡ് ബട്ടണ്‍ അമര്‍ത്താം

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനില്‍ നോട്ട (NOTA) രേഖപ്പെടുത്താന്‍ കഴിയില്ല. വിവിപാറ്റ് മെഷീനുമുണ്ടാകില്ല. നോട്ടക്ക് പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ചുവപ്പ് നിറത്തിലുള്ള ‘എന്‍ഡ് ബട്ടണ്‍’ ഉള്ളത്. ഇഷ്ടമുള്ള തലത്തിലേക്ക് മാത്രം വോട്ടുചെയ്തശേഷം ‘എന്‍ഡ് ബട്ടണ്‍’ അമര്‍ത്താനും അവസരമുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു തലത്തിലേക്കാണോ വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് ആ തലത്തിലെ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം മറ്റു തലങ്ങളിലേതിനേക്കാള്‍ ഒന്ന് കുറവായിരിക്കും. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, പ്രക്രിയ പൂര്‍ത്തിയായതിന്റെ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും. ഒന്നോ അതിലധികമോ തലങ്ങള്‍ ഒഴിവാക്കിയാണ് വോട്ട് ചെയ്യുന്നതെങ്കില്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാവൂ. മൂന്ന് തലങ്ങളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമില്ല. വോട്ടര്‍ ഒരിക്കല്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍, അയാള്‍ക്ക് പിന്നീട് ഒരു തലത്തിലേക്കും വോട്ട് ചെയ്യാന്‍ കഴിയില്ല. രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. എല്ലാ തലങ്ങളിലേക്കും വോട്ട് ചെയ്യാതിരിക്കുകയും എന്‍ഡ് ബട്ടണ്‍ അമര്‍ത്താതെ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റ് വിടുകയും ചെയ്താല്‍ പ്രിസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യുന്ന അറയില്‍ പ്രവേശിച്ച് എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കും.

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനായി പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ പ്രിസൈഡിങ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ മുമ്പാകെ താഴെപ്പറയുന്ന ഏതെങ്കിലും രേഖകള്‍ ഹാജരാക്കണം.

1. കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്

2. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ വോട്ടേഴ്‌സ് സ്ലിപ്പ് (തിരിച്ചറിയല്‍ രേഖ)

3. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്

4. പാസ്പോര്‍ട്ട്

5. ഡ്രൈവിങ് ലൈസന്‍സ്

6. പാന്‍ കാര്‍ഡ്

7. ആധാര്‍ കാര്‍ഡ്

8. ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്

9. തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്.

പോളിങ് സ്റ്റേഷനില്‍ കര്‍ശന നിയന്ത്രണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിവസത്തില്‍ പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. വോട്ടിങ്ങിന് അര്‍ഹതയുള്ള സമ്മതിദായകര്‍, പോളിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തിരഞ്ഞെടുപ്പ് കമീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ളവര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, കമീഷന്‍ നിയോഗിച്ച നിരീക്ഷകര്‍, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധതയോ അവശതയോ ഉള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂര്‍ത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസര്‍ പ്രവേശിപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ പോളിങ് സ്റ്റേഷനില്‍ പ്രവേശനമുള്ളൂ. പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കാണ് ഇതിനുള്ള പൂര്‍ണ അധികാരവും ഉത്തരവാദിത്തവും.

എല്ലാ ബൂത്തുകളും ഹരിത ബൂത്തുകള്‍

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിത ചട്ടം പാലിക്കും. ജില്ലയിലെ 3,097 ബൂത്തുകളിലും നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കില്ല. പകരം പ്രകൃതിസൗഹൃദ വസ്തുക്കളാണ് ഉപയോഗിക്കുക. നിര്‍ദേശങ്ങള്‍ പേപ്പറുകളില്‍ പ്രിന്റ് ചെയ്ത് ഒട്ടിക്കും. ഫ്‌ളക്‌സ് പോലുള്ള വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കും. ഭക്ഷണ വിതരണം കുടുംബശ്രീ മുഖേനയായിരിക്കും. കുടിവെള്ള വിതരണത്തിന് എല്ലാ ബൂത്തുകളിലും വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ സജ്ജീകരിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പരിശോധനകള്‍ക്ക് എല്ലാ ബൂത്തുകളിലും ഹരിത കര്‍മസേന വളണ്ടിയര്‍മാരെ നിയോഗിക്കും. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ തരം തിരിച്ച് ഹരിത കര്‍മസേനക്ക് കൈമാറണം. ജില്ലയില്‍ തിരഞ്ഞെടുത്ത 200 ബൂത്തുകളെ മാതൃകാ ഹരിത ബൂത്തുകളാക്കുമെന്നും ജില്ലാതല ഗ്രീന്‍ പ്രോട്ടോകോള്‍ കണ്‍വീനര്‍ ഇ.ടി രാകേഷ് അറിയിച്ചു

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി

Latest from Main News

കോഴിക്കോട് ജില്ലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി

  തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും മദ്യ

ബാലുശ്ശേരി കാലിക്കറ്റ് ആദർശ സംസ്‌കൃത വിദ്യാപീഠം ക്യാംപസിൽ കാട്ടുപന്നിയുടെ ആക്രമണം

ബാലുശ്ശേരി കാലിക്കറ്റ് ആദർശ സംസ്‌കൃത വിദ്യാപീഠം ക്യാംപസിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അധ്യാപകൻ  തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ക്ലാസ് മുറിയിലേക്കു നടന്നുപോകുമ്പോൾ വേദാന്തം

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ക്കും കലക്ടർ അവധി പ്രഖ്യാപിച്ചു

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിംഗ്

ഒന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്

യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഒരു വിമാനക്കമ്പനിയെയും അനുവദിക്കില്ലെന്നും സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും ഉണ്ടാകില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി

യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഒരു വിമാനക്കമ്പനിയെയും അനുവദിക്കില്ലെന്നും സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും ഉണ്ടാകില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ