നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. എല്ലാ വോട്ടർമാരും പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. ഫോമിൽ തെറ്റുണ്ടെങ്കിലും പരിഗണിക്കുമെന്നും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി. 2002-ലെ വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കും നൽകിയിട്ടുണ്ട്. ഓൺലൈനായും ഫോം നൽകാം. എങ്കിലും അത് ബിഎൽഒമാരുടെ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പാക്കണം.
ബൂത്ത് ലെവൽ ഓഫീസർമാർ ഫീൽഡിൽ ബുദ്ധിമുട്ട് നേരിടുന്നത് ഒഴിവാക്കാനും അവർക്ക് സുരക്ഷ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. ബിഎൽഒമാർക്കെതിരെയുള്ള പ്രചാരണങ്ങൾ നേരിടും. ഇവരെ ഫീൽഡുകളിൽ സഹായിക്കുന്നതിനായി കുടുംബശ്രീയിൽ നിന്നടക്കമുള്ളവരെ പരിഗണിക്കുന്നുണ്ട്. ഇതുവരെ പരിശീലനം ലഭിക്കാത്തവർക്ക് അത് നൽകേണ്ടതുണ്ട്. ഇതിനായി രാഷ്ട്രീയപാർട്ടികളുടെ പിന്തുണകൂടി തേടുമെന്നും സമയബന്ധിതമായി നടപടികൾ നടക്കണമെന്നും രത്തൻ യു ഖേൽക്കർ കൂട്ടിച്ചേർത്തു.







