കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ മികച്ച പ്രകടനം നടത്തിയ ദേവനന്ദക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അസുഖ ബാധിതയായിട്ടും ദേവനന്ദ സംസ്‌ഥാന കായികമേളയിൽ റെക്കോർഡ് തിരുത്തി ഇരട്ട സ്വർണം നേടിയത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. അടച്ചുറപ്പുള്ള വീട്, മികച്ച കോച്ച്, ആവശ്യത്തിന് കായിക ഉപകരണങ്ങൾ എന്നിവ ലഭ്യമായാൽ മികച്ച താരങ്ങളെ വാർത്തെടുക്കാൻ കേരളത്തിന് സാധിക്കും. കായിക ഉപകരണങ്ങൾ വാങ്ങാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി സ്വർണ മെഡൽ നേടിയ കുട്ടികളിൽ ഉപകരണങ്ങൾ ഇല്ലാത്തവരെ കണ്ടെത്തുന്നതിനായി സർവ്വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തവർഷം മുതൽ ഓരോ വിദ്യാർത്ഥിയും ഒരു കായികയിനം എങ്കിലും നിർബന്ധമായി പഠിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.
കായികമേളയില്‍ ഇരട്ട സ്വര്‍ണം കരസ്ഥമാക്കിയ വേളയില്‍ തന്നെ ദേവനന്ദക്ക് വീട് വെച്ച് നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. റിട്ട. അധ്യാപകൻ കോട്ടിലോട്ട് ശ്രീധരൻ സൗജന്യമായി നൽകിയ അഞ്ച് സെൻ്റ് സ്‌ഥലത്താണ് വീട് നിർമിക്കുന്നത്.
പേരാമ്പ്ര മമ്മിളികുളത്ത് നടന്ന ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അമ്പാളി, വാർഡ് മെമ്പർ മധു കൃഷ്ണൻ, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ, സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ, വീട് നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകിയ ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






