കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ

കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീവി (ദേവിക അന്തര്‍ജനം) എന്നിവരെയാണ് ഹൈക്കോടതി  ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2013 ലാണ് ആദിതി എസ് നമ്പൂതിരി എന്ന ഏഴു വയസ്സുകാരിയെ രക്ഷിതാക്കള്‍ ചേര്‍ന്ന് മൃഗീയമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്.

പ്രതികള്‍ക്ക് രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. അതിക്രൂരമായ മര്‍ദ്ദനവും, ഭക്ഷണം അടക്കം നിഷേധിച്ചുകൊണ്ടുമുള്ള പീഡനമാണ് ഏഴു വയസ്സുകാരി ഏറ്റിരുന്നത്. 2013ലാണ് അതിദി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിക്കുകയായിരുന്നു.

കുട്ടിയുടെ ദേഹത്ത് പൊള്ളലും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വിചാരണക്കോടതിയില്‍ കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവ് മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന വിചാരണ കോടതി വിധി ജസ്റ്റിസ് രാജ വിജയരാഘവന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തുടര്‍ന്നാണ് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ ഇരുപ്രതികള്‍ക്കും വിധിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രതികളായ സുബ്രഹ്മണ്യന്‍ നമ്പൂതിരി, റംല ബീവി എന്നിവരെ ഇന്നലെ നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Leave a Reply

Your email address will not be published.