സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിന് സിപിഎം വഴങ്ങിയതോടെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. കേന്ദ്രസര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കും. പദ്ധതിയില്‍ മാറ്റം ആവശ്യപ്പെടും എന്നാണ് വിവരം. സിപിഐ മുന്നോട്ട് വെച്ച ഉപാധികള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

മാനദണ്ഡങ്ങളില്‍ ഇളവ് വേണം എന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. അതേസമയം നവംബര്‍ 2 ന് എല്‍ഡിഎഫ് യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. അതേസമയം സിപി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സംസാരിച്ചു.
കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരുവരുടേയും ഫോണ്‍ സംഭാഷണം. മുഖ്യമന്ത്രി സിപിഐ നേതാക്കളെ വിളിച്ച്‌ പുതിയ തീരുമാനം വിശദീകരിക്കും. ഇതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗം ബുധനാഴ്ച മൂന്നരയിലേക്കു മാറ്റിയിരുന്നു.

സമവായ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു നീക്കം. തളിപ്പറമ്ബിലെ പരിപാടികള്‍ മാറ്റി വെച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തലസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇന്ന് രാവിലെ നടന്ന സിപിഎമ്മിന്റെ അവയ്‌ലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സമവായത്തിന് പാര്‍ട്ടി തയ്യാറായത്. രാവിലെ നടന്ന അടിയന്തര യോഗത്തില്‍ പിണറായി വിജയന്‍, എംഎ ബേബി, എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനല്‍ ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published.