പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ് കല പെൻഷനുകൾ പ്രതിമാസം1600 രൂപയാണ്. ഈ പെൻഷനുകൾ 400 രൂപ കൂടി ഉയർത്തി 2000 രൂപയാക്കി. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു.
ക്ഷേമ പെൻഷനുകളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ട്രാൻസ് ജന്റർ ഉൾപ്പെടെയുള്ള വനിതകൾക്കും ക്ഷേമ പെൻഷൻ നൽകും. 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും. കുടുംബശ്രീ എഡിഎസ്കൾക്കുള്ള പ്രവർത്തന ഗ്രാൻഡും ഇതോടൊപ്പം നൽകും.
കണക്ട് ടു വർക്ക് സ്കോളർഷിപ്പിലൂടെ പ്രതിവർഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപ്പൻഡ് അല്ലെങ്കിൽ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ ഭാഗമായി പ്രതിമാസം 1000 രൂപ വീതം നൽകും. 5 ലക്ഷം യുവതി യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രതിവർഷം സർക്കാർ 600 കോടി രൂപ ചെലവിടേണ്ടി വരും.
അതേസമയം, ആശമാരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനാണെന്ന് പ്രഖ്യാപനത്തിലൂടെ തെളിഞ്ഞെന്ന് ആശാ സമരക്കാർ. 21000 രൂപ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യമെന്നും 1000 രൂപ വളരെ ചെറുതെന്നും സമരക്കാർ. സമരം തുടരുമെന്നും സമരത്തിന്റെ രൂപം എങ്ങനെ വേണമെന്ന് നാളത്തെ സംസ്ഥാന സമിതിയിൽ തീരുമാനിക്കുമെന്നും സമരക്കാർ പറഞ്ഞു.







