കഴിഞ്ഞ ദിവസം അനിഷ്ട സംഭവമുണ്ടായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിലെ ഉപരോധ സമരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവത്തിൽ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം. എ റസാക്ക്. സമരവുമായി ഉണ്ടായ ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരപരാധികളെ വേട്ടയാടുന്ന പൊലീസ്നടപടിക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ താമരശേരി ഗാന്ധി പാർക്കിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രഷ് കട്ട് പ്ലാന്റിൽ ഉണ്ടായ അനിഷ്ട സംഭവത്തെതുടർന്ന് നിരപരാധികളുടെ വീട് അർദ്ധരാത്രി സമയത്തും പൊലീസ് പരിശോധിക്കുകയാണ്. മാരകമായ വകുപ്പുകൾ ചാർത്തി ഇരകളെ വേട്ടയാടുകയാണ്. ഉണ്ടായ സംഭവങ്ങളിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. 2019 തുടങ്ങിയ സമാധാനപരമായ സമരം സാധാരണക്കാരായ ജനങ്ങൾക്ക് പെട്ടെന്ന് ആക്രമണത്തിലേക്ക് കൊണ്ട് പോകേണ്ട ആവശ്യമില്ല.
സംഭവ ദിവസവും അനിശ്ചിതകാല സമരമായതിനാൽ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളടക്കം ദിവസങ്ങളോളം അവിടതന്നെ തങ്ങി തുടർ സമരം നടത്താൻ തയ്യാറായാണ് ഇരകളായ സമരക്കാർ വന്നത്. രാവിലെ മുതൽ സമാധാനപരമായി മുന്നോട്ട്പോയ സമരക്കാർക്കിടയിലൂടെ വൈകുന്നേരം റൂറൽ എസ് .പി ഫ്രഷ് കട്ട് വാഹനം കടത്തിവിടാൻ ശ്രമിച്ചതാണ് പ്രശ്ന കാരണം. അതുകൊണ്ടുതന്നെ എസ്.പിയെ മാറ്റിനിർത്തി സംഭവത്തിന്റെ യഥാർത്ഥ്യം പുറത്ത് കൊണ്ടുവരണം. ആറു വർഷക്കാലമായി ജീവിക്കാൻ വേണ്ടി പൊരുതുന്ന സാധാരണ ജനങ്ങളുടെ വികാരത്തെ കാണാതെ പോകരുത്. നിരപരാധികളുടെ വീട്ടിൽ കയറി സ്ത്രീകളെയും കുട്ടികളെയും അർദ്ധരാത്രിയും ഭീഷണിപ്പെടുത്തുന്ന പോലീസ് നടപടി തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ അധ്യക്ഷനായി. ടി.ടി.ഇസ്മയിൽ,വി.എംഉമ്മർ ,കെ.കെ.എ ഖാദർ, സി.ടി.ഭരതൻ, സി.കെ.കാസിം, ,പി .പി .കുഞ്ഞായിൻ, എ.പി.മജീദ് പി.ഗിരീഷ് കുമാർ, സൈനുൽ ആബിദീൻ തങ്ങൾ, കെ.എം അഷ്റഫ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരയ അലക്സ് തോമസ് ചെമ്പകശ്ശേരി, പ്രേംജി ജയിംസ്, കരുണാകരൻ , കൊടുവള്ളി മുനിസിപ്പാലിറ്റി പ്രസിഡൻ്റ് വെള്ളറ അബ്ദു, ജനപ്രതിനിധികളായ നാസർ എസ്റ്റേറ്റ് മുക്ക്, ശറഫുന്നിസ്സ , അംബിക മംഗലത്ത്, പി.എസ് മുഹമ്മദലി, പി.ടി.മുഹമ്മദ് ബാപ്പു, എം.നസീഫ്, നവാസ് ഈർപ്പോണ തുടങ്ങിയവർ സംസാരിച്ചു.







