കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും സമരക്കാർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ താമരശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്.പരിക്കേറ്റ എസ്‍പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും. സംഘര്‍ഷത്തിൽ 20ലധികം പൊലീസുകാര്‍ക്കും നിരവധി നാട്ടുകാര്‍ക്കുമാണ് പരിക്കേറ്റത്. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. ഫാക്ടറിയിൽ നിന്ന് ഇപ്പോഴും തീ ഉയരുന്നുണ്ട്. തീ അണയ്ക്കാൻ പുറപ്പെട്ട ഫയര്‍ഫോഴ്സിന്‍റെ വാഹനം സമരക്കാര്‍ തടഞ്ഞു. ഫയര്‍ഫോഴ്സിന് ഫാക്ടറിയിൽ എത്താനായിട്ടില്ല. ഇതിനാൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
