നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ആറ് വയസ്സുള്ള മകൾ വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. കമല ഹിരാൽ ജെയിൻ എന്നയാളും മരിച്ചവരിൽ ഉൾപ്പെടുന്നു.
രാത്രി 12.40 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഷിയിലെ എംജി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിലെ പത്താം നില മുതൽ പന്ത്രണ്ടാം നില വരെ തീ പടർന്നു.
നവി മുംബൈയിൽ ടയർ വ്യാപാര സ്ഥാപനം നടത്തുന്ന രാജന്റെ മകൾ പൂജയും മരുമകനും കുഞ്ഞുമാണ് മരിച്ചത്. മൃതദേഹങ്ങൾ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ 11 പേർ ചികിത്സയിലാണ് .