സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം നടപ്പാക്കാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറങ്ങി. അധികസമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസിനും നിർദ്ദേശമുണ്ട്.
2021ൽ സർക്കാർ 100ൽ അധികം കിടക്കകൾ ഉള്ള ആശുപത്രികളിൽ നഴ്സുമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും 6-6-12 ഷിഫ്റ്റ് ഏർപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. ഇത് ചെറിയ ആശുപത്രികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനകൾ തൊഴിൽ വകുപ്പിനെ സമീപിച്ചിരുന്നു. നിലവിൽ എട്ടുമണിക്കൂർ ആണ് ഷിഫ്റ്റ് സമയം എങ്കിലും അതിൽ കൂടുതൽ സമയം ജോലി ചേയ്യെണ്ടിവരുന്നുവെന്നാണ് നഴ്സുമാരുടെ പരാതി. സംഘടനകളും ആശുപത്രി ഉടമകളും അടക്കം ബന്ധപ്പെട്ടവരുമായി ലേബർ കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിലാണ്, കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ ആശുപത്രികളിലും ഏകീകൃത ഷിഫ്റ്റ് നടപ്പാക്കാൻ തീരുമാനമായത്. ഈ തീരുമാനം അംഗീകരിച്ചാണ് തൊഴിൽ നൈപുണ്യ വകുപ്പ് ഉത്തരവിറക്കിയത്.
മാസത്തിൽ 208 മണിക്കൂറിലധികം ജോലിയെടുത്താൽ ഓവർടൈം അലവൻസ് അനുവദിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിലെത്താൻ ഗതാഗത സൗകര്യമില്ലെങ്കിൽ, ജീവനക്കാർക്ക് ആശുപത്രിയിൽ തന്നെ വിശ്രമ മുറി ഒരുക്കണമെന്നും ഉത്തരവിലുണ്ട്. ഇതോടെ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആരോഗ്യമേഖലയിൽ ആശുപത്രി ജീവനക്കാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും. അത്യാവശ്യ ഘട്ടങ്ങളിൽ ഷിഫ്റ്റ് സമയത്തിൽ മാറ്റം വരുത്താമെന്നും ധാരണയുണ്ട്.
