കൊയിലാണ്ടി: പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി കൃഷി ഓഫിസർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇരട്ടച്ചിറയുടെ കുറച്ച് ഭാഗം നികത്തിയതായി മനസ്സിലായതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്കും ആർഡി ഒ ക്ക് റിപ്പോർട്ട് നൽകിയതായി കൃഷി ഉദ്യോഗസ്ഥർ അറിയിച്ചു.
പന്തലായിനിയിലെ പ്രധാന ജലാശയമാണിന്. കിണറുകളിലെ ജല ലഭ്യതക്ക് അടിസ്ഥാനം ഈ ജലാശയമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരട്ടചിറ തണ്ണീർതടം നിലനിൽക്കുന്നത് കൊണ്ടാണ് പ്രദേശത്ത് കുടിവെള്ള ക്ഷാമം ഇല്ലാത്തത്.ജലസ്രോതസ് മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രദേശവാസികൾ യോഗം ചേർന്ന് ഇരട്ടചിറ തണ്ണീർതട സംരക്ഷണ സമിതി രൂപവൽകരിച്ചു. വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി തണ്ണീർതടം നികത്തിയ മണ്ണ് നീക്കം ചെയ്യിപ്പിക്കാൻ വേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൃഷി ഓഫിസർ ഷംസിദ സിയാദും, അസിസ്റ്റൻ്റ് കൃഷി ഓഫീസർ രജിഷും സ്ഥലത്തെത്തിയത്. ഇരട്ടച്ചിറ സംരക്ഷണ സമിതി ഭാരവാഹികൾ :പി കെ സത്യൻ (ചെയർമാൻ) രതീഷ് കണ്ണച്ചങ്കണ്ടി (വൈസ് ചെയർമാൻ), മോഹൻ പുതിയപുരയിൽ (കൺവീനർ), സുനിൽ പറമ്പത്ത് (ജോ – കൺവീനർ)
