പേരാമ്പ്ര: ഹർത്താൽദിനത്തിൽ യുഡിഎഫ് പ്രതിഷേധപ്രകടനത്തിനിടെ പേരാമ്പ്ര ടൗണിലുണ്ടായ സംഘർഷത്തിനിടയ്ക്ക് പോലീസിനുനേരേ സ്ഫോടകവസ്തു എറിഞ്ഞതിന് കേസെടുത്തു. പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർചെയ്തത്. വീഡിയോദൃശ്യങ്ങൾ പരിശോധിച്ചതിൽ യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽനിന്ന് ഒരാൾ സ്ഫോടകവസ്തു വലിച്ചെറിയുന്നതായും പോലീസുദ്യോഗസ്ഥരുടെ ഇടയിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും കണ്ടെത്തിയെന്ന പേരിലാണ് കേസ്.
ഈ പശ്ചാത്തലത്തിൽ ഫൊറൻസിക് സംഘവും പോലീസും തിങ്കളാഴ്ച വൈകീട്ട് പേരാമ്പ്രയിൽ പരിശോധന നടത്തി. ഡിവൈഎസ്‌പി എൻ. സുനിൽകുമാർ, പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പേരാമ്പ്ര മെയിൻ റോഡിൽ പരിശോധന നടത്തിയത്. പ്രവർത്തകരെ പിരിച്ചുവിടാൻ ഒട്ടേറെത്തവണ ടിയർഗ്യാസ് ഷെല്ലുകളും പോലീസ് പ്രയോഗിച്ചിരുന്നു. അതിനാൽ സ്ഫോടനം എങ്ങനെയാണെന്നതിൽ അവ്യക്തത നിലനിന്നിരുന്നു. റോഡിൽ തെറിച്ചുവീണ വസ്തുക്കൾ ഫൊറൻസിക് സംഘം ശേഖരിച്ചു.
