കോട്ടയത്ത് നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കോഴിക്കോട് സ്വദേശി മരിച്ചു. വാനിലുണ്ടായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് പൂളക്കോട് പാഴൂർ മുബാറക്ക് മൻസിൽ മമ്മിക്കുട്ടി ഹാജിയുടെ മകൻ അബ്ദുൾ കലാം ആസാദ് (50) ആണ് മരിച്ചത്. കോട്ടയത്ത് എംസി റോഡിൽ എസ്.എച്ച് മൗണ്ടിന് സമീപം ബുധനാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കോഴിക്കോട് ട്രോഫി നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ആസാദ്. നിർമ്മിച്ച ട്രോഫിയുമായി തിരുവനന്തപുരേത്തക്ക് പോവുകയായിരുന്നു പോകുകയായിരുന്നു ആസാദും പിക്കപ്പ് വാൻ ഡ്രൈവറായ സിനാനും. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പാഴ്സൽ സർവീസുമായി കോട്ടയം ഭാഗത്തേയ്ക്ക് വന്ന ലോറി, വിശ്രമിക്കുന്നതിനു വേണ്ടി റോഡരികിൽ നിർത്തിയിട്ടതാണ്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ആസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗാന്ധിനഗർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന്ശേഷം ബന്ധുക്കൾ കോഴിക്കോേട്ടയ്ക്ക് കൊണ്ടുപോയി. സിനാന്റെ കൈകക്ക് പരിക്കുണ്ട്. ഉമ്മ: സൈനബ. ഭാര്യ: നഫ്സത്ത്. മക്കൾ:ഉമ്മു ഹബീബ, മുഹമ്മദ് അമീൻ, ഹന ഫാത്തിമ, ആയിഷ മിന്ന.
