കുന്ദലതക്കും ഇന്ദുലേഖ ശേഷം പുറത്തിറങ്ങിയ ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135ാമത് വാർഷികം അരിക്കുളം കാരയാടിൽ ഒക്ടോബർ 11 ന് ആഘോഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ.എം സുഗതൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135ാം വാർഷികം ആഘോഷിക്കുന്നത്. കാരയാട് മാണി മാധവ ചാക്യാർ കലാപഠന കേന്ദ്രത്തിലാണ് പരിപാടി. വൈകിട്ട് മൂന്നുമണിക്ക് നോവലിസ്റ്റും മയ്യഴിയുടെ പ്രിയ കഥാകാരനുമായ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. രാവിലെ വിവിധ വിഷയങ്ങളിൽ ഡോ. പി. പവിത്രൻ,ഇ .പി . രാജഗോപാലൻ,ജിസ ജോസ്,പ്രൊഫസർ സി.പി അബൂബക്കർ തുടങ്ങിയവർ പ്രഭാഷണം നടത്തും.
തിക്കോടി പള്ളിക്കര ചെറുവലത്ത് ചാത്തുനായര്‍ എഴുതിയ നോവലാണ് മീനാക്ഷി.കുന്തലതയുടെയും ഇന്ദുലേഖയുടെയും സഹോദരിയായിട്ടാണ് മീനാക്ഷിയെ പരിഗണിക്കുന്നത്. കുന്ദലത പിറന്നത് 1887 ലാണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ‘ഇന്ദുലേഖ’ യും അടുത്ത കൊല്ലം മീനാക്ഷിയും. മീനാക്ഷിക്ക് തൊട്ടുപുറകേ മറ്റൊരു നോവല്‍കൂടി പുറത്തുവന്നു. ‘ഇന്ദുമതീസ്വയംവരം’. 1890ലാണ് ഈ രണ്ടു കൃതികളും പുറത്തിറങ്ങിയത്. ഈ നോവലുകളെ പരിഹസിച്ചുകൊണ്ട് 1892ല്‍ പുറത്തുവന്ന പറങ്ങോടി പരിണയം എന്ന കൃതിയും കോഴിക്കോട്ടു നിന്നാണുണ്ടായത്. മലയാളത്തിലെ ആദ്യനോവലുകളുടെ പിറവി ഈ ജില്ലയില്‍ നിന്നാണെന്നതിനാല്‍ മലയാള സാഹിത്യ കഥാഖ്യാനത്തിന്റെ പാരമ്പര്യം കോഴിക്കോടിന് സ്വന്തം.
സവര്‍ണരായ സ്ത്രീകളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നി പറയുകയും 19ാം നൂറ്റാണ്ടില്‍ നടമാടിയ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും വിമര്‍ശിക്കുകയും ചെയ്യുന്ന ഈ രചനയിലൂടെ ചാത്തുനായര്‍ക്ക് സമുദായത്തില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഉന്നതകുലജാതയായ ഭാര്യയെ കോഴിക്കോട്ട് താന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിനു സമീപം കൊണ്ടു വന്നു താമസിപ്പിച്ചതിന് സമുദായത്തില്‍ ഭ്രഷ്ട് നേരിടേണ്ടി വന്നിട്ടുമുണ്ട്. അക്കാലത്ത് വടക്കേ മലബാറിലെ സവര്‍ണ സമുദായ വനിതകള്‍ കോരപ്പുഴ കടന്ന് തെക്കോട്ട് വരാന്‍ പാടില്ലെന്നായിരുന്നു നിബന്ധന. അത് ലംഘിക്കുന്നവരെ സമുദായത്തില്‍നിന്നും പുറത്താക്കിയിരുന്നു. ചാത്തുനായരുടെ ഭാര്യ കാരയാട് അംശത്തിലെ വേട്ടിയോട്ട് തറവാട്ടിലെ മാതുഅമ്മയ്ക്കും ഈ ഗതി ഉണ്ടായി.
ഋണബാധ്യതയും കുടുംബഭാരവും കൊണ്ട് ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ച നിര്‍ഭാഗ്യവാനായിട്ടാണ് മീനാക്ഷിയുടെ ജന്മശതാബ്ദി പതിപ്പില്‍ പ്രശസ്ത കഥാകൃത്ത് പള്ളിക്കര വിപി മുഹമ്മദ് ചാത്തുനായരെ പരിചയപ്പെടുത്തുന്നതു കൊണ്ടാവണം മറ്റു രണ്ടു നോവലുകളുടെ പ്രശസ്തിയോ പ്രസക്തിയോ മീനാക്ഷിക്ക് ലഭിക്കാതെ പോയതും. ഈ നോവല്‍കൃതികളുടെ പിറവി കോഴിക്കോട്ടായെന്നതിനാല്‍ മലയാള നോവല്‍ ശാഖയില്‍ കോഴിക്കോടിന്റെ സംഭാവനയ്ക്ക് പ്രാധാന്യമേറി.
എ.എം സുഗതൻ മാസ്റ്റർ (പ്രസിഡന്റ് അരിക്കുളം ഗ്രാമ പഞ്ചായത്ത്), (വൈസ് പ്രസിഡണ്ട്) കെ പി രജനി, കെ. അഭിനീഷ് (ചെയർമാൻ പന്തലായനി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ), അനിൽ കോളിയാട്ട് (കൺവീനർ സ്വാഗത സംഘം), ശ്രീകുമാർ കൂനട്ടാട്ട്, സി.എം ഷിജു (കോഡിനേറ്റർ സ്വാഗത സംഘം) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.