തിരുവനന്തപുരം : സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 തൊഴിലാളികൾക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ വിതരണം ചെയ്തതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.മോട്ടോർ വാഹന ക്ഷേമനിധി ബോർഡിന്റെ കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ശിക്ഷക് സദനിൽ നിർവഹിച്ചപ്പോൾ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 41,990 പേർ പുതുതായി അംഗത്വം നേടിയതും പദ്ധതിയുടെ കാര്യക്ഷമത തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പെൻഷൻ, കുടുംബപെൻഷൻ, ചികിത്സാ സഹായം, മരണാനന്തര സ്കോളർഷിപ്പ്, വിവാഹസഹായം, ശവസംസ്കാര ധനസഹായം, പ്രവാസി സഹായം തുടങ്ങിയ പദ്ധതികളിലൂടെ തൊഴിലാളികളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനം ക്ഷേമനിധി ബോർഡ് ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒക്ടോബർ 3 മുതൽ 31 വരെ സംസ്ഥാനത്ത് 200 കുടിശ്ശിക നിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനൊപ്പം പെൻഡിംഗ് ഫയലുകൾ തീർപ്പാക്കൽ, സ്കൂൾ കിറ്റുകൾ വിതരണം, ലാപ്‌ടോപ്പ് പദ്ധതിയുടെ തുടക്കം, ഫയലുകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയ നടപടികളും പുരോഗമിക്കുന്നതായി പറഞ്ഞു.ചടങ്ങിൽ മാതൃകാ പ്രവർത്തനം നടത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ലാലു ടി, ക്ഷേമനിധി ബോർഡ് ജീവനക്കാരിയുടെ മകൾ സന്ധ്യ എന്നിവരെ ആദരിച്ചു. മോട്ടോർ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും അവാർഡുകൾ നൽകി.