കോഴിക്കോട് : മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്‌ത ഗൃഹനാഥനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു.കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സമീപം താമസിക്കുന്ന താഴത്ത് വെള്ളൂർ രൂപേഷിനെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 21-നായിരുന്നു കൊലപാതകം. കാരപ്പറമ്പ് സ്വദേശിയായ സാഹിർ അലിയുടെ മത്സ്യക്കച്ചവടം തടഞ്ഞ രൂപേഷിനെ രാജീവ് ചോദ്യം ചെയ്തതോടെ ഉണ്ടായ സംഘർഷത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്. തടയാൻ ശ്രമിച്ച സാഹിർ അലിക്കും പരിക്കേറ്റിരുന്നു.
ജഡ്ജി എൻ.ആർ. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ വന്ന കോടതിയാണ് വിധി പുറപ്പെടുവിച്ചത്. രാജീവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും സാഹിർ അലിക്ക് 25,000 രൂപയും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
കേസിൽ 43 സാക്ഷികളെ വിസ്തരിച്ചു. 47 രേഖകളും 10 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. ചേവായൂർ പൊലീസ് ഇൻസ്‌പെക്ടർ ചന്ദ്രമോഹൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് അഡീഷണൽ ഗവ. പബ്ലിക് പ്രോസിക്യൂട്ടർ എൻ. ഷംസുദ്ദീൻ, അഡ്വ. രശ്മി റാം എന്നിവർ ഹാജരായി.