സി.പി.ആർ. പരിശീലന ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള പരീശീലനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.ആർ. പരിശീലന ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം എന്നും ലോകത്തിന് മാതൃകയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും നമ്മൾ കൈവരിച്ച നേട്ടങ്ങൾ നിസാരമല്ല. എന്നാൽ, ഇന്ന് ഹൃദയസ്തംഭനം മൂലമുള്ളതും കുഴഞ്ഞു വീണുമുള്ള മരണങ്ങൾ വർദ്ധിക്കുന്നു. ഈ മരിച്ചവരിൽ ചിലരെങ്കിലും, സമയത്ത് പ്രാഥമിക ശുശ്രൂഷ ലഭിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഈയൊരു അവസ്ഥ ഇനിയും ഉണ്ടാകരുത്.
നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം, ഹൃദയ രോഗങ്ങളും മറ്റ് ജീവിതശൈലീ രോഗങ്ങളും വർദ്ധിക്കുകയാണ്. ഇവ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ചും നമ്മൾ ഓരോരുത്തരെയും ബോധവൽക്കരിക്കണം. അതോടൊപ്പം, ഒരാൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ചാൽ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയണം.
അതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് സി.പി.ആർ. (Cardiopulmonary Resuscitation). ഇത് ഹൃദയസ്തംഭനം മൂലം പെട്ടെന്നുള്ള മരണം കുറയ്ക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പ്രഥമ ശുശ്രൂഷയാണ്. സി.പി.ആർ. പരിശീലനം നേടുന്നതിലൂടെ, നിങ്ങളിൽ ഓരോരുത്തർക്കും ഒരു ജീവൻ രക്ഷിക്കാൻ കഴിയും.
സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സ്വാഗതമാശംസിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ, ജി ആർ അനിൽ, ഐ എം എ സംസ്ഥാന പ്രസിഡന്റ് കെ എ ശ്രീവിലാസൻ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ വിനയ് ഗോയൽ, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.