ദേശീയപാത വികസനം: മണ്ണിടിച്ചിൽ ഭീഷണിയുള്ള കുന്ന്യോറമലയിലെ ഭൂമി ഏറ്റെടുക്കും

കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കൊല്ലം കുന്ന്യോറമല പ്രദേശത്തെ വീടുകൾ ഉൾപ്പെടുന്ന ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചതായി ഷാഫി പറമ്പിൽ എം.പി അറിയിച്ചു. ഈ വിഷയത്തിൽ പ്രക്ഷോഭം നടത്തിയിരുന്ന പ്രദേശവാസികൾക്കും കുന്ന്യോറമല സംരക്ഷണ സമിതിക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
ദേശീയപാതയുടെ അലൈമെന്റിന് അപ്പുറത്തേക്ക് ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന എൻ എച്ച് എ ഐയുടെ മുൻ തീരുമാനത്തിനെതിരെ പ്രദേശത്ത് ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. കുന്ന്യോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭത്തിന് ഷാഫി പറമ്പിൽ എല്ലാവിധ പിന്തുണയും നൽകിയിരുന്നു.
വിഷയം സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി നേരിട്ട് സംസാരിച്ച എം.പി., കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായും ചർച്ച നടത്തിയിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയിൽ ദുരിതത്തിലായ കുന്ന്യോറമല നിവാസികളുടെ വീടും സ്ഥലവും ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യം മുഖ്യ മന്ത്രിയെയും അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published.