വടകര : കൊട്ടത്തേങ്ങയുടെ വില കുതിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം ₹14,000 ആയിരം കൊട്ടത്തേങ്ങയ്ക്ക് ലഭിച്ചിരുന്നെങ്കിൽ, ഇന്നലെ വടകര മാർക്കറ്റിൽ വില ₹30,000 ആയി. ഒറ്റക്കൊട്ടിക്ക് ₹30 ലഭിക്കുന്നത് കർഷകർക്ക് വലിയ ആശ്വാസമായി.ഓഗസ്റ്റിലെ ₹26,000 സെപ്റ്റംബർ ആദ്യം ₹28,500 ആയി. ആദ്യ ആഴ്ചയിൽ ₹31,500 വരെ എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ₹11,250, നവംബറിൽ ₹13,500 എന്ന നിലയിലായിരുന്നു. 2025 ഏപ്രിലിൽ ₹20,000 ആയിരുന്നത് ജൂണിൽ ₹28,000, ജൂലൈയിൽ ₹29,000 ആയി ഉയർന്നു.
പൂജ ആവശ്യത്തിനാണ് കൊട്ടത്തേങ്ങ ഉപയോഗിക്കുന്നത്. മുഖ്യമായും ഉത്തരേന്ത്യയിലേക്കാണു കയറ്റുമതി. കൊട്ടത്തേങ്ങ അതിന്റെ വലുപ്പത്തിന് അനുസരിച്ച് 5 ആയി തരം തിരിച്ചാണ് അയക്കുന്നത്. ഒരു ചാക്കിൽ 400 എണ്ണം വരുന്നതാണ് ആദ്യ ഇനം. വലുപ്പം അനുസരിച്ച് 325, 300, 275, 250 എന്നിങ്ങനെ ആണ് തരംതിരിവുകൾ.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു കൊട്ടത്തേങ്ങ കോഴിക്കോട് പോലുള്ള മാർക്കറ്റിൽ എത്തുന്നതു വില വലിയ നിലയിൽ ഉയരുന്നതിനു തടസ്സമായതായി വ്യാപാരികൾ പറയുന്നു. ഈ പൂജ സീസണിൽ 35,000 വരെ വില ഉയരും എന്നായിരുന്നു കണക്കു കൂട്ടൽ. അതു നടക്കാതെ പോയതിന് കാരണം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കൊട്ടത്തേങ്ങയുടെ വരവാണ്.