കേരളത്തിൽ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
വടക്കൻ ഒഡിഷ, ബംഗാൾ ഉൾക്കടൽ മേഖലകളിൽ ന്യൂനമർദ്ദം നിലനിൽക്കുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ദുർബലമാകാനാണ് സാധ്യത. അതേസമയം, മ്യാൻമാർ തീരപ്രദേശത്ത് രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറോട്ട് നീങ്ങി ഇന്ന് (സെപ്റ്റംബർ 25) ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദമായി ശക്തിപ്പെടും. തുടർന്ന്, ഇത് ക്രമേണ ശക്തി പ്രാപിച്ച് 26-ന് തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി മാറാനാണ് പ്രവചനം.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ (26) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും 27-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ശക്തമായ മഴയായി കണക്കാക്കുന്നതാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നിർദേശിച്ചു.