കേരളത്തിലെത്തുന്ന അര്‍ജന്റീന ടീമിന് എതിരാളി ഓസ്‌ട്രേലിയ ടീം. നവംബറിൽ നടക്കുന്ന മത്സരത്തിന് സ്‌പോണ്‍സര്‍ കമ്പനിയും, ഓസ്‌ട്രേലിയയും തമ്മില്‍ കരാര്‍ കൈമാറി. നവംബര്‍ 15ന് ലയണല്‍ മെസി അടങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീം കേരളത്തിലെത്തും. 12നും 17നും ഇടയിലുള്ള തീയതിയിൽ മത്സരം നടന്നേക്കുമെന്നാണ് റിപ്പോർട്ട്.
അര്‍ജന്റീനയുമായി ഏറ്റുമുട്ടാന്‍ ലോക റാങ്കിങ്ങില്‍ 50ല്‍ താഴെയുള്ള ടീം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 25ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ തിരഞ്ഞെടുത്തത്. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയും, ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ജയിച്ചത്. ഓസ്‌ട്രേലിയയെ കൂടാതെ ഖത്തര്‍, സൗദി അറേബ്യ ടീമുകളെയും കൊച്ചിയിലെ മത്സരത്തിനായി പരിഗണിച്ചിരുന്നു. എങ്കിലും അവസാന റൗണ്ടില്‍ ഓസ്‌ട്രേലിയക്ക് നറുക്ക് വീഴുകയായിരുന്നു.
അതേസമയം മത്സരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അര്‍ജന്റീന ടീം മാനേജര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയിലെത്തി മന്ത്രി റഹ്മാനൊപ്പം കലൂര്‍ അന്തരാഷ്ട്ര സ്റ്റേഡിയം സന്ദർശിച്ചു. ഒരുക്കങ്ങളില്‍ അദ്ദേഹം പൂര്‍ണ തൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. ഫീല്‍ഡാണ് പ്രധാനമായും പരിശോധിച്ചതെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കലൂരിലേത് നല്ല ഫീല്‍ഡാണെന്നും ടീം പ്രതിനിധി സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരം സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും. തീയതി മുഖ്യമന്ത്രി പ്രഖാപിക്കുമെന്നും മെസിയെ കാണാന്‍ എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.