എലത്തൂര്‍ മണ്ഡലം അദാലത്ത്: 23 വരെ പരാതികള്‍ സമര്‍പ്പിക്കാം

വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഒക്ടോബര്‍ നാലിന് നടത്തുന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 23 വരെ സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നേരിട്ടും ഇ ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയും (edistrict.kerala.gov.in) അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. ഇ -ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുന്നവര്‍ ലോഗിന്‍ ചെയ്ത്, വണ്‍ടൈം രജിസ്‌ട്രേഷന്‍ മെനുവിലെ ആപ്ലിക്കന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി, എലത്തൂര്‍ മണ്ഡലം അദാലത്ത് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

നേരിട്ടുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി മണ്ഡല പരിധിയിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും കോര്‍പറേഷന്റെ എലത്തൂരിലെ മേഖലാ ഓഫീസിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ സ്വീകരിക്കും. ഒക്ടോബര്‍ നാലിന് കക്കോടി പ്രിന്‍സ് ഓഡിറ്റോറിയത്തിലാണ് അദാലത്ത്.

ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, കുടിവെള്ളം, ഭക്ഷ്യ സുരക്ഷ, ജലസ്രോതസ്സുകളുടെ സംരക്ഷണം, റേഷന്‍ കാര്‍ഡ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയ വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുക. ലൈഫ് ഭവനപദ്ധതി, ഭൂമി തരം മാറ്റല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍ അദാലത്തില്‍ പരിഗണിക്കില്ല. ഒരു അപേക്ഷയില്‍ ഒന്നില്‍ കൂടുതല്‍ പരാതികള്‍ ഉള്‍പ്പെടുത്തരുത്.

Leave a Reply

Your email address will not be published.