എലത്തൂര്‍ മാട്ടുവയല്‍ പ്രദേശത്തെ പ്രാണിശല്യത്തിന് അടിയന്തര പരിഹാരം ; മന്ത്രി എ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

കോഴിക്കോട്: എലത്തൂര്‍ മാട്ടുവയല്‍ പ്രദേശത്തെ പ്രാണിശല്യത്തിന് അടിയന്തര പരിഹാരം കാണാന്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധി നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിച്ചു.പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതം ഒഴിവാക്കാന്‍ സെപ്റ്റംബര്‍ 20 രാവിലെ എട്ട് മുതല്‍ പ്രാണി നിര്‍മാര്‍ജന യജ്ഞം ആരംഭിക്കും. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍.

          പ്രത്യേക മിശ്രിതം ഉപയോഗിച്ച് സ്‌പ്രേ നടത്തുന്നതിനൊപ്പം, കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മാലിന്യവും നീക്കം ചെയ്യും. അഴുക്കുചാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ എന്‍ഐടിയോട് ശാസ്ത്രീയ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെടുത്തി.

.         സംഭവസ്ഥലം സന്ദര്‍ശിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാറിനെയും ചുമതലപ്പെടുത്തി. പ്രാണിശല്യം ദുരന്തമായി പ്രഖ്യാപിക്കാമോ എന്ന കാര്യത്തില്‍ കലക്ടര്‍ നേതൃത്വം നല്‍കുന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോട് മന്ത്രി അന്വേഷിക്കുകയും ചെയ്തു.മാലിന്യ സംസ്‌കരണ ബോധവത്കരണം ജനങ്ങളില്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു.

           കോര്‍പ്പറേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ ബീന ഫിലിപ്പ്, സ്ഥിരം സമിതി അധ്യക്ഷര്‍ എസ്. ജയശ്രീ, പി.കെ. നാസര്‍, കൗണ്‍സിലര്‍മാരായ വി.കെ. മോഹന്‍ദാസ്, കെ.സി. ശോഭിത, ജില്ലാ വെക്ടര്‍ കണ്‍ട്രോളര്‍ സീനിയര്‍ ബയോളജിസ്റ്റ് സബിത, കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, എലത്തൂര്‍ പോലീസ് എസ്.എച്ച്.ഒ., വില്ലേജ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.