കോഴിക്കോട് : യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. കുന്ദമംഗലം വരട്യാക്ക് സ്വദേശി കുറുമണ്ണിൽ വീട്ടിൽ അൻസിൽ (22) എന്ന യുവാവിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
2023-ൽ പെരുമണ്ണ സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തിയ അൻസിൽ, പിന്നീട് കോഴിക്കോട് കോട്ടപ്പറമ്പിലെ ലോഡ്ജിലും വയനാട് പൂക്കോട്ടിലും നിരവധി തവണ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണു പരാതി. തുടർന്ന് വിവാഹത്തിൽനിന്ന് പിൻമാറിയ പ്രതി വിദേശത്തേക്ക് കടന്നു.
കേസിനെ തുടർന്ന് കസബ പൊലീസ് പ്രതിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂരിൽ ഇറങ്ങിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം അൻസിലിനെ തടഞ്ഞത്. തുടർന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മിയുടെയും എസ്‌സിപിഒ ദീപുവിന്റെയും നേതൃത്വത്തിൽ കസബ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കി.