വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ നടക്കുന്നതായും പൊലീസ് മുന്നറിയിപ്പ് നല്‍കി.

തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ച് വിശ്വാസം നേടിയെടുത്തശേഷം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റലേഷന്‍ ഫയലുകള്‍ സന്ദേശങ്ങളായി അയച്ച് ഒടിപി കൈക്കലാക്കുന്നു. തുടര്‍ന്ന് അക്കൗണ്ടുകള്‍ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിന്‍ ചെയ്യുകയാണ്. അക്കൗണ്ട് ഉടമ വാട്സാപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തില്‍ ഒടിപി നല്‍കാന്‍ കഴിയാതെ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നു. ഈ സമയം ഹാക്കര്‍മാര്‍ ഉടമയുടെ പേരില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജസന്ദേശങ്ങള്‍ അയക്കുകയും അപകടകരമായ ഇന്‍സ്റ്റലേഷന്‍ ലിങ്കുകള്‍ പ്രചരിപ്പിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതുമാണ് രീതി.

ഇത്തരം തട്ടിപ്പിനെ പ്രതിരോധിക്കാന്‍ വാട്സാപ്പില്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ സജ്ജമാക്കണമെന്നാണ് പൊലീസ് നിര്‍ദേശം. ഫോണില്‍ വരുന്ന ഒടിപികള്‍ പങ്കുവെക്കാതിരിക്കുക, അജ്ഞാതമായ ലിങ്കുകളിലോ ഇന്‍സ്റ്റലേഷന്‍ ഫയലുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക, സംശയാസ്പദമായി തോന്നുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുക. തുടങ്ങിയ മുന്‍കരുതലുകളും സ്വീകരിക്കണം. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിടുകയോ, ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ 1930 എന്ന സൗജന്യ നമ്പറില്‍ വിളിക്കുകയോ https://cybercrime.gov.in വഴി പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാമെന്നും സൈബര്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.