പി.പി. തങ്കച്ചന്റെ ദേഹവിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രൻ

തലമുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി. തങ്കച്ചനുമായി പതിറ്റാണ്ടുകളായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് സന്ദർഭം ലഭിക്കുകയുണ്ടായി. കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ സമാന ചിന്താഗതിക്കാരായിരുന്നു ഞങ്ങൾ. ഇന്ദിരാഗാന്ധിയുടെ നിലപാടുകൾ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് എറണാകുളം ജില്ലയിൽ നിലയുറപ്പിച്ച രണ്ട് പ്രമുഖനേതാക്കളായിരുന്നു പി.പി. തങ്കച്ചനും ടി.എച്ച്. മുസ്തഫയും. ലീഡർ കെ. കരുണാകരനുമായി ചേർന്ന് കോൺഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്കാലത്ത് നടത്തിയ നീക്കങ്ങൾ ശ്രദ്ധേയമായിരുന്നു. ഞാൻ കെ.പി.സി.സി. അദ്ധ്യക്ഷനായ ശേഷം അദ്ദേഹത്തെ വസതിയിലെത്തി പല ഘട്ടങ്ങളിൽ ആശയവിനിമയം നടത്തിയതോർക്കുന്നു. അൽപം ശാരീരികമായ അസ്വാസ്ഥ്യം അന്ന് തന്നെ അദ്ദേഹത്തിനു ഉണ്ടായിരുന്നു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനായി പ്രവർത്തിച്ച കാലവും ഓർമയിൽ ഉണ്ട്. യു.ഡി.എഫ്. കൺവീനർ എന്ന നിലയിൽ ഘടക കക്ഷികൾക്ക് സ്വീകാര്യനായിരുന്നു അദ്ദേഹം. ഭരണ പ്രതിപക്ഷ അംഗങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുപോയ സ്പീക്കർ ആയിരുന്നു പി.പി. തങ്കച്ചൻ. വിവാദങ്ങൾക്ക് അതീതനായ ഒരു മന്ത്രി എന്ന നിലയിലും തങ്കച്ചൻ്റെ പ്രവർത്തനം ശ്രദ്ധിക്കപ്പെടുകയുണ്ടായി. 1978 ൽ ഞാൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനായ കാലത്ത് എറണാകുളം ജില്ലയിൽ യൂത്ത് കോൺഗ്രസ്സിന് ശക്തമായ അടിത്തറയുണ്ടാക്കാൻ സഹകരിച്ച നേതാവെന്ന നിലയിൽ പി.പി. തങ്കച്ചൻ ഞങ്ങൾക്കെല്ലാം പ്രിയങ്കരനായിരുന്നു. 

Leave a Reply

Your email address will not be published.